സംസ്ഥാനത്ത് സഹകരണ ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ഓണം, മുഹറം ചന്തകള്‍ ബുധനാഴ്ച തുടങ്ങും. കൊറോണ പ്രോട്ടോകോള്‍ പാലിച്ച്‌ നടത്തുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് അധികൃതർ അറിയിച്ചു.

2000 വിപണികളാണ് ഉണ്ടാവുക.സര്‍ക്കാരിന്റെ ഓണകിറ്റില്‍ ഉള്‍പ്പെടാത്ത വിഭവങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും നിലവിലെ നിയമ പ്രകാരം ഇത് സാധ്യമായില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ പറഞ്ഞു.

ഓണത്തിന് ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ സാധനങ്ങളും നല്‍കുക എന്ന രീതിയിലാണ് ഓണച്ചന്ത ഒരുക്കിയിട്ടുള്ളത്. നോണ്‍ സബ്സിഡി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ 15 മുതല്‍ 35 ശതമാനം വരെ വിലക്കുറവില്‍ നല്‍കാനാണ് തീരുമാനമെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു.

ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ ഈ വിപണി ഇടപെടല്‍ സഹായിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അവകാശപ്പെട്ടു. സബ്സിഡി ഉള്ളവയ്ക്ക് പുറമെ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണ ചന്തകളില്‍ ലഭിക്കും. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ നല്‍കുക.