കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം ഇനിയും ഉയരും; വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാൻ സാധ്യതയുണ്ട്. വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണയുടെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിൻ നോട്ടീസ് നൽകിയ കെ. ബാബു എം.എൽ.എ ആരോപിച്ചു.

കൊറോണ വിഷയം കഴിഞ്ഞ രണ്ട് ദിവസം ചർച്ച ചെയ്തതാണ്, അതിനാൽ അധികസമയം അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല. നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയത്. പുനപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു. കൊറോണ നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു.

ഈ സർക്കാർ പെറ്റി സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.