കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുൻപ് എംപിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്. എംപിമാര്‍ക്ക് പറയാനുള്ളതു കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു.

നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എംപിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി.സുരേഷ്കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരും എളമരം കരീമും എഎം ആരിഫും അടക്കമുള്ള ആറ് ഇടത് എംപിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.