വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാൻ തൃക്കാക്കര നഗരസഭയ്ക്കും ഹൈക്കോടതി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.

അതേസമയം തെരുവ് നായ്ക്കൾക്കായുള്ള അംഗീകൃത സംരക്ഷണ കേന്ദ്രങ്ങൾ സംസ്ഥാനത്താകെ ഏഴെണ്ണം മാത്രമാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. വന്ധ്യംകരിച്ച തെരുവ് നായ്ക്കളുടെ എണ്ണമോ മറ്റനുബന്ധ വിവരങ്ങളോ തൃക്കാക്കര നഗരസഭാധികൃതർ നൽകിയിട്ടില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.