വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടി; ഒളിവിൽ പോയ തട്ടിപ്പ് വീരൻ ലിക്സൺ കല്ലുമാടിക്കൽ മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയ കേസിൽ തട്ടിപ്പ് വീരനെ പിടികൂടാതെ പോലീസിൻ്റെ ഒത്തുകളി. ചങ്ങനാശ്ശേരി സ്വദേശിയും നിലവിൽ ബ്രിട്ടീഷ് പൗരത്വവുമുള്ള ലെക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലാണ് കേസിനെ തുടർന്ന് ഒളിവിൽ പോയത്. കഴിഞ്ഞ മേയ് നാലിന് എറണാകുളം നോർത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഒളിവിൽ പോയതിന് ശേഷം മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റക്കൊപ്പം ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോക് നാഥ് ബഹ്റ വിരമിക്കുന്ന ദിവസം പോലീസ് മേധാവിക്കൊപ്പം ലക്സൺ നിൽക്കുന്ന ഫോട്ടോയും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

കോൺഗ്രസ് മൈനോറിട്ടി സെൽ കോ-ഓഡിനേറ്ററായിരുന്ന ലിക്സൺ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം കിട്ടാഞ്ഞതിൽ പ്രതിഷേധിച്ച് സ്വയം രാജി വച്ചിരുന്നു. മൈനോറിട്ടി സെൽ കോ-ഓഡിനേറ്റർ പദവി ചൂണ്ടിക്കാട്ടി സീറ്റ് തരപ്പെടുത്താൻ പരമാവധി ശ്രമങ്ങളും നടത്തിയിരുന്നു. ബ്രിട്ടീഷ് പാർലമെൻ്റ് സ്ഥാനാർഥിയായി മത്സരിച്ചയാൾ എന്ന് ഇയാൾ സമൂഹമാധ്യമങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നു. എന്നാൽ ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മൂന്നക്ക വോട്ടു പോലും ഇയാൾക്ക് ലഭിച്ചിരുന്നില്ലെന്ന് പരിചയക്കാർ പറയുന്നു.

വടുതലയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ 42-കാരിയാണ് ലക്സണെതിരെ പരാതി നൽകിയത്. മാട്രിമോണി വെബ്സൈറ്റ് വഴി പരിചയപ്പെട്ട ബ്രിട്ടനിൽ താമസിക്കുന്ന മലയാളി വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി.

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു കളിക്കുകയാണെന്നും മുൻകൂർ ജാമ്യത്തിന് സഹായം ചെയ്യുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

2018 ഒക്ടോബറിൽ ഓൺലൈൻ മാട്രിമോണി വഴിയാണ് ബ്രിട്ടനിൽ താമസിക്കുന്ന ലെക്സണെ പരാതിക്കാരി പരിചയപ്പെടുന്നത്. ഡിവോഴ്സിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും വൈകാതെ ലഭിക്കുമെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. വൈകാതെ ഇയാൾ നാട്ടിലെത്തി വിവാഹ നിശ്ചയം നടത്തി. പിന്നീട് ഇടപ്പള്ളിയിലെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോയും ചിത്രങ്ങളും എടുക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

ഇത് ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി ലക്ഷങ്ങൾ വാങ്ങിയെടുക്കുകയും ചെയ്തു. 2020 ജൂണിൽ ഇയാൾ ഡിവോഴ്സായി എന്നറിഞ്ഞതോടെ തന്നെ വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും, വിവാഹം കഴിച്ചുകൊള്ളാം എന്ന ഉറപ്പിൽ പ്രശ്നം ഒത്തുതീർപ്പാക്കി.

പിന്നീട് ഇയാൾ വിവാഹം കഴിക്കാൻ തയ്യാറാകാതെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് എറണാകുളം നോർത്ത് പോലീസിൽ വീണ്ടും പരാതി നൽകിയത്. പ്രതിയുടെ സ്വാധീനമാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് ആരോപണം.

അതേസമയം കേസിൽ പ്രതിക്കായുള്ള തിരച്ചിലിലാണെന്നും ഇയാൾ ഒളിവിലാണെന്നും എറണാകുളം നോർത്ത് പോലീസ് പറഞ്ഞു.