ഡോളർ കടത്ത് കേസിൽ എം ശിവശങ്കർ ഉൾപ്പെടെ ആറു പേർക്ക് കസ്റ്റംസിൻ്റെ ഷോക്കോസ് നോട്ടീസ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ എം. ശിവശങ്കർ ഉൾപ്പെടെ ആറു പേർക്ക് കസ്റ്റംസ് ഷോക്കോസ് നോട്ടീസയച്ചു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമേ ശ്രീരാമകൃഷ്ണന് നോട്ടീസയയ്‌ക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസിന്റെ വിശദീകരണം.

എം. ശിവശങ്കർ, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഈജിപ്ത്യൻ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് എന്നിവർക്കാണ് ആദ്യപടിയായി ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ സ്ഥലം മാറി പോകുന്നതിന് മുൻപാണ് നടപടി. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല.

കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷ്, സരിത്ത് എന്നിവർ നൽകിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നൽകിയത്.

കേസിൽ പി ശ്രീരാമകൃഷ്ണനേയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 2019ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടി ഡോളർ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക് കടത്തിയെന്നതാണ് കേസ്.