കൊച്ചി കപ്പൽ ശാലയിൽ പിടിയിലായ അഫ്ഗാന്‍ പൗരൻ ഈദ് ​ഗുൽ പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്നു ; വിശദമായ അന്വേഷണത്തിന് പോലീസ്

കൊച്ചി: കപ്പല്‍ശാലയില്‍ നിന്ന് പിടികൂടിയ അഫ്ഗാന്‍ പൗരൻ പാകിസ്ഥാനില്‍ ജോലി ചെയ്തതായി കണ്ടെത്തല്‍. ഇതോടെ ഈദ് ​ഗുലിന്റെ പാക് ബന്ധം പരിശോധിക്കുന്നതിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി കപ്പൽ ശാലയിൽ ഐഎന്‍എസ് വിക്രാന്തിന്റെ പണികൾ നടക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചോയെന്നതാണ് പ്രധാനമായും തെളിയിക്കേണ്ടത്.

ആദ്യഘട്ട ചോദ്യം ചെയ്യലിനോട് ഈദ് ഗുല്‍ കാര്യമായി സഹകരിച്ചിരുന്നില്ല. കറാച്ചി തുറമുഖത്ത് ഈദ് ​ഗുൽ പണിയെടുത്തതായി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഈദ് ഗുല്ലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്ന ഈദ് ​ഗുൽ അറസ്റ്റിലാകുന്നത് കഴിഞ്ഞ മാസമാണ്. അഫ്ഗാൻ സ്വദേശിയാണ് ഈദ് ഗുൽ. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്.

സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.