പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ നൽകുന്നത്. കൊറോണ കാലത്ത് പി എസ് സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസം വന്നിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാട്. പി എസ് സിയുടെ യശസ് താഴ്ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടു.

ഇതിനിടെ സർക്കാർ പിടി വാശി ഉപേക്ഷിച്ച് ഉദാര സമീപനം സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു . കേരളത്തിൽ അപ്രഖ്യാപിത നിയമന നിരോധനത്തിന് സർക്കാർ കോപ്പുകൂട്ടുന്നു. കരവന്നൂർ സഹകരണ ബാങ്കിന്റെ നിലവാരത്തിലേക്ക് പി എസ് സി യെ താഴ്ത്തരുതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.