ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് വിജയത്തുടക്കം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ താരം മിഗ്വലിന ഫെര്‍ണാണ്ടസിനെ 4-1ന് ഇടിച്ച് വീഴ്‌ത്തി. ഇതോടെ മേരി കോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്‌ച പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരത്തെ നേരിടും. ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് മേരി കോം. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
അതേസമയം ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്നും നിരാശയുടെ ദിനമാണ്. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാറും ദിവ്യാൻഷ് സിങ് പൻവാറും യോഗ്യത റൗണ്ടിൽ പുറത്തായി. ദീപക് 26-ാം സ്ഥാനത്തും ദിവ്യാന്‍ഷ് 32-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.
രാവിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ മടങ്ങിയിരുന്നു. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്.