ഒമ്പതും പന്ത്രണ്ടും വയസ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

കായംകുളം: രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഒമ്പതും പന്ത്രണ്ടും വയസ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. മാന്നാറിൽ ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 67 കാരനെ ഓച്ചിറ പോലീസും അറസ്റ്റു ചെയ്തു.

മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതി ഭവനത്തിൽ അപ്പുക്കുട്ട (59) നാണ് ഒമ്പതുകാരിയെ പീഡിപ്പിച്ചതിന് പോലീസിന്റെ പിടിയിലായത്.

ഇയാൾ വളരെ നാളുകളായി മനപ്പൂർവ്വം ഒൻപത് വയസുകാരി ബാലികയെ തൻ്റെ നഗ്നത കാണിക്കുകയും മെയ് മാസത്തിലൊരു ദിവസം തന്റെ വീട്ടിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് കേസ്. റിമാൻഡ് ചെയ്ത പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

പന്ത്രണ്ടുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ തഴവ, കുതിരപന്തി, ചൈത്രത്തില്‍ ചന്ദ്രന്‍പിള്ളയാണ് അറസ്റ്റിലായത്. കുതിരപന്തി ജംങ്ഷന് തെക്ക് ഭാഗത്തായി സ്റ്റേഷനറി വ്യാപാരം നടത്തുന്ന ഇയാള്‍ പെണ്‍കുട്ടിയെ കടക്കകത്തുവെച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്.

അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിച്ചും പോയ കുട്ടി ബന്ധു വീട്ടിലായിരുന്നു താമസം. കുട്ടിയെ കടയില്‍ കയറ്റി കട അടക്കന്നത് കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറി.