ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

കരുനാഗപ്പള്ളി: പള്ളിക്കലാറില്‍ കാരൂര്‍കടവ് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു. കൊല്ലം കല്ലുംതാഴം കിളികൊല്ലൂര്‍,വരാലുവിള ചിറയില്‍, മുഹമ്മദ് അലിയുടെയും സബീനയുടെയും മകന്‍ മുഹമ്മദ് നിജാസ് (15) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത് നീന്തി രക്ഷപെട്ടു.

ശനിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കരുനാഗപ്പള്ളി ഇടക്കുളങ്ങര എഫ്സിഐയ്ക്ക് സമീപത്തെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു മുഹമ്മദ് നിജാസ്. അവിടെനിന്നും സുഹൃത്തിനൊപ്പം കാരൂര്‍കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

ഇരുവരും ഒഴിക്കില്‍പ്പെട്ടെങ്കിലും മുഹമ്മദ് നിജാസിന് രക്ഷപെടാനായില്ല. കരുനാഗപ്പള്ളിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും കൊല്ലത്തുനിന്നും സ്‌കൂബാ ഡൈവിങ് ടീമും എത്തി നടത്തിയ തിരച്ചിലില്‍ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.