പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; പ്രധാനപ്രതി അറസ്റ്റില്‍

പാലക്കാട്: പലിശക്കാരുടെ ഭീഷണിയെതുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റു പ്രതികളായ പ്രകാശന്‍, ദേവദാസ് തുടങ്ങിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജൂലൈ 20നാണ് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ബ്ലേഡ്മാഫിയയുടെ ഭീഷണിമൂലമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വേലുക്കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഘം സ്ഥലം തട്ടിയെടുക്കാന്‍ വേലുക്കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് മുദ്രപത്രത്തില്‍ ഒപ്പിടുവിച്ച് വാങ്ങിയെന്നും ഇവര്‍ ആരോപിച്ചു.

അറസ്റ്റിലായ സുധാകരനാണ് ഇത് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ഉള്‍പ്പടെ വിവിധ വകപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.