സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു; ഇന്നും നാളെയും വാരാന്ത്യ ലോക്ക് ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വാരാന്ത്യലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കും. നേരത്തേ നൽകിയിരിക്കുന്ന നിയന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ബന്ധപ്പെട്ടവർക്കുള്ള നിർദ്ദേശം.

ടിപിആർ കുറവുള്ള എ ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാ‍ർക്ക് ഓഫീസിലെത്താം.

അതേസമയം ഡി മേഖലയിൽ നിയന്ത്രണങ്ങള്‍ കൂടുതൽ ശക്തമാക്കും. ഇവിടെ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ. ഓഫീസിൽ വരാത്ത ജീവനക്കാരെ കൊറോണ പ്രതിരോധപ്രവ‍ർത്തനങ്ങൾക്ക് നിയോഗിക്കും.

സംസ്ഥാനത്ത് ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ കൂടുതലാണെന്നതും ആശങ്ക വർധിപ്പിക്കുകയാണ്. ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. ജില്ലയിൽ 20.56 ശതമാനമാണ് ടിപിആർ.

അതേസമയം മുന്നണി പോരാളുകളുടെ വാക്സിനേഷനിൽ കേരളം പിന്നിലാണെന്നാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രം അവതരിപ്പിച്ച റിപ്പോർട്ട്. ദേശീയശരാശരി 91 ഉം സംസ്ഥാന ശരാശരി 74 മെന്നാണ് റിപ്പോർട്ട്. എന്നാൽ മുന്നണി പോരാളികളിൽ ഏകദേശം 100 ശതമാനവും ആദ്യഡോസ് വാക്സിനെടുത്തുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മാത്രമല്ല വാക്സിന്‍റെ ഒന്നാം ഡോസിന്‍റെ കാര്യത്തിൽ ദേശീയ ശരാശരി 25.52 ആണെങ്കിൽ സംസ്ഥാനത്ത് 35.51 ആണെന്നും പിണറായി ചൂണ്ടികാട്ടി. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ദേശിയ ശരാശരി 6.83 ആണെങ്കിൽ കേരളത്തിൽ 15 ശതമാനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.