കൊടകര കുഴൽപ്പണ കവർച്ചാ കേസ്; സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു; കേന്ദ്ര ഏജൻസികൾക്ക്‌ ഉടൻ റിപ്പോർട്ട് നൽകും

തൃശൂർ: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയാറാക്കുന്നു. കൊടകരയിലെ ഹവാല ഇടപാട് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്‍റ് തുടങ്ങിയ വിവിധ ഏജൻസികൾക്ക് ഉടൻ നൽകും. കളളപ്പണ ഇടപാടന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസിയായതിനാലാണ് സംസ്ഥാന പൊലീസ് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി നൽകുന്നത്.

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് 43 കോടി രൂപ ഹവാല ഇടപാടിലൂടെ വന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. എൻഫോഴ്സ്മെന്റും ആദായനികുതി വകുപ്പും ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. മാർച്ച് 16 മുതൽ 9 തവണയായി 43 കോടിയാണ് ബിജെപിക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസർകോ‍ഡ്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കാണ് പണമെത്തിയത്. 7 തവണ ഹവാല ഇടപാടുവഴിയാണ് കോഴിക്കോട് പണമെത്തിച്ചത്. രണ്ടുതവണ നേരിട്ടും കൊണ്ടുവന്നുവെന്നാണ് കണ്ടെത്തൽ.

അതേസമയം കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനും മകനും ഉൾപ്പെടെ 19 ബിജെപി നേതാക്കളെ സാക്ഷികളാക്കിയാണ് കുറ്റപത്രം. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്.

കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്. കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധർമരാജന്‍റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.