പാലാരിവട്ടം മേല്‍പ്പാലം അഴിമതി; കുറ്റപത്രം റദ്ദാക്കണമെന്ന ടിഒ സൂരജിന്റെ ഹര്‍ജി തള്ളി

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കേസെടുത്തതെന്ന, വിജിലന്‍സിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തത് എന്നാണ് സൂരജ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് കേസ് എടുത്തതെന്നും സൂരജ് അഴിമതി ഇടപാടിലെ മുഖ്യ കണ്ണിയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14.30 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ കരാര്‍ കമ്പനിക്കു പണം നല്‍കിയതിനു പിന്നാലെ ടിഒ സൂരജ് ഇടപ്പള്ളിയില്‍ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.