ലീവ് നല്‍കാത്തതിന് വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി

തൃശൂര്‍ : ലീവ് നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വനിതാ കണ്ടക്ടര്‍ പുറത്തടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയ കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചു, കോര്‍പ്പറേഷന് കളങ്കം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

2021 മെയ് മാസം 7-ാം തിയതിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കാന്റീന് സമീപം കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറായ കെ എ നാരായണന്‍ സംസാരിച്ചുകൊണ്ടു നില്‍ക്കെ വനിതാ കണ്ടക്ടറായ എം വി ഷൈജ അടുത്തു വന്ന് ലീവിന്റെ കാര്യം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സംസാരിത്തിനിടെ നാരായണനെ പുറത്ത് അടിക്കാനുള്ള ശ്രമത്തിനിടയിലാണ് കണ്ടക്ടര്‍ ഷൈജ നിലത്തുവീണത്. അതേസമയം കോര്‍പ്പറേഷന് കളങ്കം വരുത്തുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതിനാണ് നാരായണനെതിരെ നടപടി.

തൃശൂര്‍ യൂണിറ്റിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറായ നാരായണനെ കണ്ണൂരേക്ക് സ്ഥലം മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്‌പെക്ടറെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതിന് കണ്ടക്ടര്‍ എംവി ഷൈജയ്‌ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇവരെ പൊന്നാനി യൂണിറ്റിലേക്ക് സ്ഥലം മാറ്റി.