സാങ്കേതിക സർവകലാശാലാ പരീക്ഷകൾക്കെതിരേ കെഎസ്‍യു പ്രതിഷേധം; പലയിടത്തും പോലീസ് ലാത്തിച്ചാർജ്ജ്

തിരുവനന്തപുരം: കൊറോണ കാലത്ത് സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരെ കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ വിവിധ കോളജുകളിൽ പ്രതിഷേധ സമരങ്ങൾ അരങ്ങേറി. തിരുവനന്തപുരത്തെ സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‍യു പ്രവർത്തകർ ചോദ്യപ്പേപ്പറിന്‍റെ കെട്ടുകൾ പുറത്തേക്ക് എറിഞ്ഞെന്ന് പരാതിയുണ്ട്. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ പൊലീസും കെഎസ്‍യു പ്രവർത്തകരും ഏറ്റുമുട്ടി. പോലീസ് ലാത്തിചാർജ് നടത്തി.

ശ്രീകാര്യത്തെ സിഇടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസിലേക്ക് രണ്ട് കെഎസ്‍യു പ്രവർത്തകർ കയറിയത്. പൊലീസ് സുരക്ഷയുണ്ടായിട്ടും കോളജിനുള്ളിലേക്ക് പ്രവർത്തകരെത്തി. അധ്യാപകർ തടയാൻ ശ്രമിച്ചിട്ടും ചോദ്യപേപ്പർ തട്ടിയെടുത്ത പ്രവർത്തകർ കെട്ട് പുറത്തേക്കെറിയുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

ഒരു കെഎസ്‍യു പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി പരീക്ഷകൾ നടത്തണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കൊല്ലം ടികെഎം കോളജിൽ പരീക്ഷ ബഹിഷ്ക്കരിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ക്യാമ്പസിനകത്ത് ലാത്തിച്ചാർജ് നടന്നു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികൾ ചിതറിയോടി.

അതേസമയം, സിഇടിയിലെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്ന് പ്രിൻസിപ്പാൾ ജിജി സി വി വ്യക്തമാക്കി. പരീക്ഷകളെല്ലാം മുടക്കമില്ലാതെ തന്നെ നടക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കിടയിലും ബിടെക് മൂന്നാം സെമസ്റ്റർ, എംടെക്, എംബിഎ പരീക്ഷകള്‍ മാറ്റമില്ലാതെ നടന്നു.

വിദ്യാർത്ഥികള്‍ക്ക് ഏറ്റവും അടുത്ത കോളേജുകളിൽ പരീക്ഷ എഴുതാനുള്ള അനുമതി ഉള്‍പ്പെടെ നൽകിയാണ് പരീക്ഷാ നടത്തിപ്പ് കെടിയു ക്രമീകരിച്ചത്. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവ്വകലാശാലക്കു മുന്നിൽ കെഎസ്‍യു നടത്തുന്ന സമരം തുടരുകയാണ്. കെഎസ്യു പ്രതിഷേധം ഉള്ളതിനാൽ എല്ലാ കോളജുകളിലും പൊലീസ് സംരക്ഷണമുണ്ട്. പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് സാങ്കേതിക സർവ്വകലാശാല അറിയിച്ചു.