സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കും ; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നിലവിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് വ്യക്തമാക്കി സർക്കാർ. ഒപ്പം ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച കൂട്ടമായി കൊറോണ പരിശോധന നടത്തൻ ആരോ​ഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളി‌ലാകും കൂടുതൽ പരിശോധന.

കേരളത്തിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ ഇളവുകൾ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നത്.