രമയ്ക്ക് മകനെ അധികകാലം വളര്‍ത്താനാവില്ല; ടി പി ചന്ദ്രശേഖരന്റെ മകന് വധഭീഷണി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണി. ടിപിയുടേയും കെകെ രമ എംഎല്‍എയുടേയും മകനായ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചു. കെകെ രമയുടെ എംഎല്‍എ ഓഫീസിലേക്കാണ് ഭീഷണി കത്ത് വന്നത്.

ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരില്‍ വന്ന കത്തില്‍ അദ്ദേഹത്തേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ മകനെ 100 വെട്ട് വെട്ടി തീര്‍ക്കുമെന്നും രമയ്ക്ക് സ്വന്തം മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും മകന്റെ തല പൂങ്കുല പോലെ ചിതറിക്കുമെന്നുമാണ് കത്തിലെ ഭീഷണി. പിജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണി കത്ത് ലഭിച്ചിട്ടുള്ളത്.

മുമ്പ് പഞ്ചായത്ത് പ്രസിഡവന്റിനെ വെട്ടിയത് പോലെയായിരിക്കില്ല ഇതെന്നും പറയുന്ന കത്തിനെ തുടര്‍ന്ന് എന്‍ വേണു വടകര എസ്പിയ്ക്ക് പരാതി നല്‍കി. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തിലുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍എംപി നേതാക്കള്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെടുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടിപിയെ വധിക്കാന്‍് കാരണമെന്നും വെളിപ്പെടുത്തുന്നു. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.