സഹകരണ ബാങ്കിൽ നൂറ് കോടിയുടെ വായ്പാ തട്ടിപ്പ് ; 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേയ്ക്ക്‌

തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നൂറ് കോടി രൂപയുടെ വായ്പാതട്ടിപ്പ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരേയും മുൻ ജീവനക്കാർക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പലർക്കും പണം ലഭ്യമായിരുന്നില്ല. കൂടാതെ ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്നവർക്ക് ജപ്തി നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവർ നൽകിയ പരാതിയിൽ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തിൽ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഓഡിറ്റ് നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്.

സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാർക്ക് അടക്കം പരാതികൾ ലഭിച്ചിരുന്നു. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. രണ്ട് ഭരണ സമിതികളും സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ളതാണെന്നാണ് വിവരം.

ബാങ്കിന്റെ സെക്രട്ടറി അടക്കമുള്ള ആളുകള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. ഭരണസമിതിയാണ് കുറ്റക്കാരെന്നും ഇവര്‍ അറിഞ്ഞാണ് ധൂര്‍ത്ത് നടന്നതെന്നും പരാതിക്കാരില്‍ ഒരാളായ സുരേഷ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ പ്രതികരണം.