ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി; ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ മരിച്ച നിലയിൽ

പാലക്കാട്: ലോക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്‍ഡ് സൗണ്ട് കട ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. ലോക്ഡൗണിനെത്തുടര്‍ന്ന് ജോലി ഇല്ലാതായതോടെ കുടുംബം വലിയ പ്രതിസന്ധിയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണപ്പണയം, ചിട്ടി പിടിച്ചത് ഉള്‍പ്പടെ കടമുണ്ടായിരുന്നു.

ലൈറ്റ് ആന്‍റ് സൌണ്ട് മേഖലയില്‍ നിന്നും ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്ത അഞ്ചാമത്തെയാളാണ് പൊന്നുമണി. അടുത്ത കാലത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ലൈറ്റ് ആന്‍റ് സൗണ്ട് മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു.