പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വിലക്ക്; നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല

ന്യൂഡെല്‍ഹി: മതിയായ സമയം നല്‍കിയിട്ടും ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍ മാസ്റ്റര്‍ കാര്‍ഡിനെതിരെ റിസര്‍വ് ബാങ്ക് നടപടി. പുതിയ ഇടപാടുകാരെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ജൂലായ് 22 മുതല്‍ വിലക്ക് നിലവില്‍ വരും. നിലവിലുള്ള ഇടപാടുകാര്‍ക്ക് നടപടി ബാധകമല്ല.

ഏറെ സമയം നല്‍കിയിട്ടും പേയ്‌മെന്റ് സിസ്റ്റം ഡാറ്റ സംഭരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാസ്റ്റര്‍ കാര്‍ഡിന് കഴിയാത്തതായി കണ്ടെത്തിയതായി റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സം നേരിടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് വിലക്ക്.

ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് റെഗുലേറ്റര്‍ നടപടിയെടുത്ത മൂന്നാമത്തെ ആഗോള കാര്‍ഡ് കമ്പനിയാണിത്. അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് എന്നിവര്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ഏപ്രിലില്‍ തന്നെ റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍, എല്ലാ സിസ്റ്റം പ്രൊവൈഡര്‍മാരും കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധിയും ആര്‍ബിഐ നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.