പത്രപ്രവർത്തകന് പോലീസ് മർദ്ദനം; ജില്ലാ പോലീസ് മേധാവി അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ദിനപത്രത്തിന്റെ ലേഖകനുമായ കെപിഎം റിയാസിനെ മർദ്ദിച്ച തിരുർ പോലീസ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

മർദ്ദനമേറ്റ കെപിഎം റിയാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇക്കഴിഞ്ഞ ജൂലൈ 8 നാണ് സംഭവം. പലചരക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തൂർ പുതുപള്ളിയിലെ കടയിൽ നിൽക്കുമ്പോഴാണ് തനിക്ക് മർദ്ദനമേറ്റതെന്ന് പരാതിക്കാരൻ അറിയിച്ചു. ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മർദ്ദിച്ചു.

താൻ പത്രപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു. തുടർന്ന് പരാതിക്കാരൻ തിരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സാധനങ്ങൾ വാങ്ങാനെത്തിയ തന്നെ അകാരണമായി മർദ്ദിച്ച സി ഐ, ടി.പി ഫർഷാദിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് കമ്മീഷൻ പരിഗണിക്കും.