സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കങ്ങൾ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ ഇതിൻ്റെ വിശദാംശങ്ങൾ പുറത്തിറക്കും.

മലയാള പഠന നിയമം 2017-ലാണ് കേരള നിയമസഭ പാസാക്കിയത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന കാര്യം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പൊതു വിദ്യാലയങ്ങളും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ, നിയമം പാസാക്കിയതല്ലാതെ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഒരു നടപടിയും എടുത്തില്ല.

മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഒരു വിദ്യാഭ്യാസജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളം അധ്യാപകരുടെ പാനലാണ് ഇതു സംബന്ധിച്ച പരിശോധന സ്കൂളുകളിൽ നടത്തേണ്ടത്. നിയമത്തിന്റെ ചട്ടങ്ങൾക്കൊപ്പം ചേർത്തിരിക്കുന്ന നിശ്ചിത ഫോമിലാണ് പരിശോധനാ വിവരങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകേണ്ടത്.

അധ്യയന വർഷം തുടങ്ങി മൂന്ന് മാസത്തിനകം ഈ റിപ്പോർട്ട് നൽകണം. എന്നാൽ, നിയമം വന്നിട്ട് നാല് വർഷമായിട്ടും അധ്യാപക പാനൽ സംസ്ഥാനത്ത് ഒരിടത്തും ഉണ്ടായില്ല. ഓരോ സ്കൂളിലും പത്താം ക്ലാസിൽ മലയാളത്തിന് ഉയർന്ന മാർക്ക് വാങ്ങുന്ന അഞ്ച് കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകണമെന്നുള്ള നിയമത്തിലെ വ്യവസ്ഥയും നടപ്പായില്ല. അതേ സമയം മലയാളം പഠിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും സംസ്കൃത അധ്യാപക തസ്തിക ഇല്ലാതാക്കുന്ന നടപടിയെയാണ് എതിർക്കുന്നതെന്നും കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.ആർ. ജയദേവൻ പറഞ്ഞു.