പാലാരിവട്ടം പാലം അഴിമതികേസ്; ഇബ്രാഹിംകുഞ്ഞിൻ്റെ ഹർജിയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിജിലൻസിന്റെ വിശദീകരണം തേടി. ഗുരുതര അസുഖങ്ങൾക്ക് ചികിൽസയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന് എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

ഈ വ്യവസ്ഥ നീക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. അന്വേഷണം പൂര്‍ത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.