ലേസർ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ ലേസർ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് (കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്)സിയാലിൻ്റെ മുന്നറിയിപ്പ്. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ഉത്സവകാലങ്ങളിൽ പരസ്യപ്രചാരണത്തിനായി ലേസർ ബീമുകൾ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് സിയാൽ പോലീസിന് പരാതി നൽകി. ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 0484 2610001 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ പൊതുജനങ്ങളോട് സിയാൽ അഭ്യർത്ഥിച്ചു.

ജമ്മുവിൽ അടുത്തിടെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ‘അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം റൂൾ-2021’-ലെ ചട്ടങ്ങൾ കർശനമായി പാലിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലായം വിമാനത്താവള ഓപ്പറേറ്റർമാർക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിരുന്നു. വിമാനത്താവളത്തിന് മൂന്ന് കി.മി ചുറ്റളവിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള മേഖലകളിൽ ഡ്രോൺ പറത്തണമെങ്കിൽ ഡിജിസിഎയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇന്ത്യയിലേയ്ക്ക് ഡ്രോൺ ഇറക്കുമതി ചെയ്യുന്നതിനും നിർമിക്കുന്നതിനും കച്ചവടം നടത്തുന്നതിനും ഡി.ജി.സി.എയുടെ അനുമതി ആവശ്യമാണ്. നിയമലംഘനത്തിന് 50,000 രൂപവരെ പിഴ ചുമത്താം. ഉത്സവകാലങ്ങളിലും ഉദ്ഘാടനം പോലുള്ള അവസരങ്ങളിലും ജനശ്രദ്ധയാകർഷിക്കാൻ ലേസർ ബീം മിന്നിക്കുന്ന പ്രവണതയും വിമാനങ്ങളുടെ ലാൻഡിങ്ങിന് ഭീഷണയുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് നിരവധി തവണ പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.