കൊറോണ വ്യാപനനിരക്ക് കുറയാതിരിക്കെ സംസ്ഥാനത്ത് പൊലീസുകാർക്കു കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വ്യാപനനിരക്ക് കുറയാതിരിക്കുമ്പോൾ പൊലീസുകാർക്കു കൂട്ട സ്ഥലംമാറ്റം. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ നടത്തുന്ന പൊലീസുകാരുടെ സ്ഥലംമാറ്റമാണ് ഇപ്പോൾ തിരക്കിട്ട് നടത്തുന്നത്. പുതിയ അധ്യായന വർഷം ആരംഭിച്ച ശേഷമുള്ള ഈ സ്ഥലംമാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊറോണ , ലോക്ഡൗൺ എന്നിവയുടെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു ആഴ്ച്ചകൾക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ജില്ലാ പൊലീസ് മേധാവികൾ അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കഴിഞ്ഞ എട്ടിനു വയർലസ് സന്ദേശം നൽകി. ഇതോടെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാർ വെട്ടിലായി. മിക്ക സ്റ്റേഷനുകളിലും ഒന്നിലധികം പൊലീസുകാർ കൊറോണ ബാധിതരുമാണ്.

ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും 3 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14നകം അവരുടെ താൽപര്യം അറിയിക്കാൻ മേഖലാ ഐജിമാർ ഉത്തരവിട്ടു. നിലവിൽ ജോലി ചെയ്യുന്ന സ്റ്റേഷനു സമീപത്തെ സ്കൂളുകളിൽ മക്കളെ ചേർത്ത് ഓൺലൈൻ പഠനം തുടങ്ങിയ ഘട്ടത്തിൽ വന്ന സ്ഥലം മാറ്റനടപടികൾ പോലീസിൽ അതൃപ്തി പടർത്തിക്കഴിഞ്ഞു. എങ്കിലും മറ്റു മാർഗമില്ലാതെ എല്ലാവരും മാറ്റം ആഗ്രഹിക്കുന്ന മൂന്ന് സ്റ്റേഷനുകളിലേക്കു മുൻഗണനാ ക്രമത്തിൽ അപേക്ഷിച്ചു.

കൊല്ലം റൂറലിലാകട്ടെ ഞായറാഴ്ച സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. പലർക്കും ചോദിച്ച മൂന്നു സ്ഥലങ്ങളിൽ ഒന്നിൽ പോലും മാറ്റം ലഭിച്ചില്ല. അതേസമയം ജൂനിയറായ പല പൊലീസുകാർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്നും നിയമനം നൽകി. ഇവർക്ക് ജില്ലയ്ക്കു പുറത്തേക്കു മാറ്റമില്ല. എന്നാൽ ഒരു ജില്ലയുടെ ഒരതിർത്തിയിൽനിന്നു 30 കിലോമീറ്ററിലധികം ദൂരെയുള്ള മറ്റേ അതിർത്തിയിലേക്കു നിയമനം ലഭിക്കുന്നവർക്കു യാത്രാ സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്.

പൊതുഗതാഗത നിയന്ത്രണം സർക്കാർ പൂർണമായി പിൻവലിച്ചിട്ടില്ലാത്തതും പലർക്കും തിരിച്ചടിയായി. തെരഞ്ഞെടുപ്പിനു മുൻപേ സ്വന്തം ജില്ലകളിൽനിന്നു മാറ്റി നിയമിച്ച എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരെ പഴയ സ്ഥലത്തു മടക്കി നിയമിച്ചു. ഭൂരപക്ഷം പേർക്കും നേരത്തെ ജോലി നോക്കിയ സ്റ്റേഷനുകളിൽ തന്നെയാണു നിയമനം. സ്ഥാനക്കയറ്റം ലഭിച്ച കുറച്ചു പേരെ മാത്രം മാറ്റി നിയമിച്ചു കഴിഞ്ഞു.