യുവതിയെ റോഡിൽ നിർത്തി ഭര്‍ത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാന്‍ പോയി; മൂന്നംഗ സംഘം യുവതിയെ തട്ടികൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു

കണ്ണൂര്‍ : മലയാളി വീട്ടമ്മയെ പഴനിയില്‍ ക്രൂര പീഡനത്തിനിരയാക്കി. ഭര്‍ത്താവുമൊത്ത് പഴനിയില്‍ തീര്‍ത്ഥാടനത്തിനു പോയ നാല്‍പതുകാരിയാണ് പീഡനത്തിനിരയായത്. ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ട് പരുക്കേല്‍പ്പിച്ചു. തടയാനെത്തിയ ഭര്‍ത്താവിനു മര്‍ദനമേറ്റു.

ജൂണ്‍ 19ന് ആണ് സംഭവം നടന്നത്. എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ ഇവര്‍ ഇപ്പോൾ പരിയാരം ഗവൺമെൻ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പാലക്കാടു നിന്നും ട്രെയിനില്‍ പഴനിയിലെത്തിയതായിരുന്നു ഇരുവരും. ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ നിന്നുമാണ് സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്.

പഴനിയിലെത്തിയ ശേഷം സന്ധ്യയോടെ സ്ത്രീയെ റോഡരികില്‍ നിര്‍ത്തി, ഭര്‍ത്താവ് എതിര്‍വശത്തെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പഴനി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ല.