കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ കെ സുരേന്ദ്രനെതിരെ നിയമനടപടിക്ക് സാധ്യത

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമനടപടിക്ക് സാധ്യത. ജൂലൈ ആറിന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുരേന്ദ്രന്‍ ഹാജരായിരുന്നില്ല. 13 വരെ തിരക്കുകളുണ്ടെന്നും ഹാജരാവാന്‍ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപി നിയമോപദേശം തേടുകയും കെ സുരേന്ദ്രനെ വിട്ടുതരില്ലെന്നും ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

സുരേന്ദ്രനെതിരെ കോടതിവഴി നടപടിയെടുക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കെ സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സുരേന്ദ്രനെ രാഷ്ട്രീയമായി വേട്ടയാടാനാണ് ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നതെന്നും കാണിച്ച് ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

സംഘടനാ സെക്രട്ടറി എം ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിര്‍ദ്ദേശത്തില്‍ ഇടനിലക്കാരനായ ധര്‍മ്മരാജന്‍ വഴി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയ്ക്കെത്തിക്കാനുള്ള പണമായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മരാജന്‍ വഴിയാണ് സംസ്ഥാനത്താകെ ബിജെപി നേതാക്കള്‍ക്ക് കുഴല്‍പ്പണം എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നു.