കേരള സർവ്വകലാശാല പെൻഷൻ പരിഷ്കരണ ഉത്തരവ് റദ്ദാക്കി; സംസ്ഥാനത്തെ സർവ്വകലാശാലകളിലെ ഇരുപതി നായിരത്തോളം പെൻഷൻകാർ ത്രിശങ്കുവിൽ

തിരുവനന്തപുരം: സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച് കേരള സവകലാശാല പുറപ്പെടുവിച്ച ഉത്തരവ് വൈസ് ചാൻസലർ റദ്ദാക്കി. സർവ്വകലാശാലകളിലെ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതോടെയാണ് ഏറ്റവും കൂടുതൽ പെൻഷൻകാരും കുടുംബ പെൻഷൻകാരുമുള്ള കേരള സർവ്വകലാശാല പെൻഷൻ പരിഷ്കരിച്ചത്.

പെൻഷൻ പരിഷ്കരണ ബാധ്യത ഏറ്റെടുത്താൽ സർവകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് അതേപടി നടപ്പാക്കുന്നത് കേരള സർവ്വകലാശാല റദ്ദാക്കിയത്. സംസ്ഥാനത്തെ സർവകലാശാലകളിലെ ഇരുപതിനായിരത്തോളം വരുന്ന പെൻഷൻകാരുടെ ബാധ്യത സർവ്വകലാശാലകളുടെ മേൽ കെട്ടിവച്ച് സർക്കാർ കൈയൊഴിഞ്ഞതോടെയാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തോടൊപ്പം സർവകലാശാല പെൻഷൻ കാരുടെ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല. കഴിഞ്ഞ മാസത്തെ മന്ത്രിസഭയാണ് പെൻഷൻ പരിഷ്കരിക്കാനുള്ള തീരുമാനം എടുത്തത്. സ ർവകലാശാലകൾ തനത് വരുമാനത്തിൽ നിന്ന് പെൻഷൻ പരിഷ്കരിക്കുന്നതിന്റെ അധിക ബാധ്യത കണ്ടെത്തണമെന്ന ധനകാര്യ മന്ത്രാലയത്തിന്റെ ശുപാർശ മന്ത്രിസഭാ അതേപടി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും സർക്കാരിന്റെ പെൻഷൻ പരിഷ്കരണ ഉത്തരവ് നടപ്പാക്കിയെങ്കിലും തീരുമാനം പുനപരിശോധിക്കനോ പെൻഷൻ കുടിശിക തടയാനോ ആണ് സാധ്യത. കേരള സർവ്വകലാശാലയുടെ ചുവട് പിടിച്ച് മറ്റ് സർവ്വകലാശാലകളും പെൻഷൻ പരിഷ്കരണത്തിൽ നിന്ന് പിറകോട്ട് പോകുമെന്നാണ് സൂചന.

പെൻഷൻ പരിഷ്കരണത്തിനുള്ള അധികചെലവ് ഗ്രാന്റീനത്തിൽ സർവകലാശാലകൾക്ക് വർധിപ്പിച്ചു നൽകുന്ന രീതിയാണ് സർക്കാരുകൾ നാളിതുവരെ തുടർന്ന് വന്നിരുന്നത്. ഒറ്റയടിക്ക് ഇത് മുഴുവൻ സർവ്വകലാശാലകളുടെ മേൽ പതിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. നിലനിന്ന രീതിയിൽ പെൻഷൻ പരിഷ്ക്കരണം നടപ്പാക്കിയിരുന്നെങ്കിൽ ആർക്കും അധിക ബാധ്യത ഉണ്ടാകുമായിരുന്നില്ല. അതിന് പകരമായാണ് മന്ത്രിസഭാ യോഗത്തിൻ്റെ ഏകപക്ഷീയ തീരുമാനം.

കേരള സർവകലാശാലയ്ക്ക് പുറമെ ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കാലിക്കറ്റ്,കാർഷിക സർവകലാശാലകളെയും സർക്കാർ ഉത്തരവ് ദോഷകരമായി ബാധിക്കും. പുതിയ സർവകലാശാലകളുടെ രൂപീകരണം നിലവിലെ സർവകലാശാലകളുടെ ആഭ്യന്തര വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുണ്ടാക്കി യിട്ടുണ്ട്.

സർവകലാശാല ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ വിവിധ തസ്തികകളുടെ പുതുക്കിയ ശമ്പള സ്കെയിലും അനുബന്ധ വിശദാoശങ്ങളും നിശ്ചയിച്ചിട്ടില്ല. പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് ഇത് തടസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.