കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം; കേന്ദ്രത്തിനെതിരേ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ; സംരക്ഷണ സമിതി രൂപവൽക്കരിക്കും

കൊച്ചി: സാങ്കേതിക പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് ബിപിസിഎല്‍ കൊച്ചിൻ റിഫൈനറീസ് സ്വകാര്യവത്കരണം എളുപ്പമാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സമരം ശക്തമാക്കി സംയുക്ത തൊഴിലാളി കൂട്ടായ്മ. ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി റിഫൈനറി സംരക്ഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ കമ്പനിയാണ് ബിപിസിഎല്‍. 2019 നവംബറിലാണ് കമ്പനിയുടെ സ്വകാര്യവത്കരണ നടപടികൾ കേന്ദ്രസർക്കാർ തുടങ്ങിയത്. ഒരു വർഷത്തിനിടെ താല്പര്യം അറിയിച്ച് എത്തിയത് മൂന്ന് കമ്പനികൾ. വേദാന്ത, അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയേഴ്സ് ക്യാപിറ്റൽ. കൊറോണ നടപടിക്രമങ്ങൾ വൈകിച്ചെങ്കിലും വില്പന നീക്കം സജീവമാണ്. നിലവിൽ ബിപിസിഎല്ലിന്‍റെ സാമ്പത്തിക വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കുകയാണ് ഓഹരി വാങ്ങുന്നതിന് സന്നദ്ധത അറിയിച്ച കമ്പനികൾ. 100ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നത് ഉൾപ്പടെ പല വ്യവസ്ഥതകളും എളുപ്പത്തിലാക്കാൻ കേന്ദ്രം നീക്കം നടത്തുന്നതായാണ് വിവരം.

ബിപിസിഎല്ലിനെ വാങ്ങുന്ന കമ്പനിക്ക് പെട്രോനെറ്റ് എൽഎൻജിയിലും, ഇന്ദ്രപ്രസ്ഥ ഗ്യാസിലും ഉള്ള കമ്പനി ഓഹരികൾ വിറ്റഴിക്കുന്നതിന് അനുമതി നൽകാനും സാധ്യതകളുണ്ട്. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥതകൾ വെട്ടിക്കുറച്ചും കമ്പനി നടപടികൾ തുടങ്ങി. ഏത് രീതിയിലും പൊതുമേഖലയിലെ ഈ സ്ഥാപനം വിറ്റഴിച്ച് വലിയ തുക സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യവത്കരണം സജീവമായിരിക്കെ 11,300 കോടി രൂപയുടെ പോളിയോൾ പദ്ധതിയുടെ നിർമ്മാണം നിലച്ചിരിക്കുകയാണ്. എച്ച്ഒസി, എഫ്എസിടി, കൊച്ചിൻ പോർട്ട് തുടങ്ങിയ വ്യവസായങ്ങൾക്ക് ബിപിസിഎൽ വില്‍പ്പന ഉണ്ടാക്കുക വലിയ തിരിച്ചടിയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.