മദ്യശാലയ്‌ക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മദ്യശാലയ്ക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്ക രേഖപ്പെടുത്തി കേരള ഹൈക്കോടതി. കൊറോണ കാലത്ത് ഇത്തരം ആൾകൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി പരമാർശം. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബ‌ഞ്ചാണ് പരാമർശം നടത്തിയത്.

ഇക്കാര്യത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണം. ഒരു മീറ്റർ അകലം പാലിച്ച് ആളുകളെ നിർത്താൻ നിർദ്ദേശം നൽകിയതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും സർക്കാർ പറഞ്ഞു. കേസിൽ എക്സസൈസ് കമ്മീഷണർ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറേതാണ് നിർദ്ദേശം. തൃശ്ശൂർ ബെവ്കോ ഔട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് എക്സൈസ് കമ്മീഷണറെ വിളിച്ചു വരുത്തുന്നത്. നേരിട്ട് വിശദീകരണം തേടാനാണിത്.

എക്സൈസ് കമ്മീഷണർ ഹാജരാകുന്നത് ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഫിസിക്കൽ സിറ്റിംഗ് ആയിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കുമായിരുന്നുവെന്ന് കോടതി പറഞ്ഞു. രണ്ട് ബഞ്ചുകളാണ് കേസ് പരിഗണിച്ചത്.