ഒടുവിൽ സർക്കാർ കണക്കെടുപ്പിന്; കൊറോണ അനന്തര മരണങ്ങളുടെയും കണക്കെടുക്കുന്നു

തിരുവനന്തപുരം: വിട്ടുപോയ കൊറോണ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുറമെ കൊറോണ മുക്തരായി ഉടനെ മരിച്ചവരുടെയും പോസ്റ്റ് കൊറോണ മരണങ്ങളുടെയും പ്രത്യേകം കണക്കെടുക്കാൻ നടപടി തുടങ്ങി സർക്കാർ. വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിന് പുറമെയാണ് കൊറോണ മുക്തരായ ശേഷം ഉടനെയുണ്ടായ മരണങ്ങളുടെയും പോസ്റ്റ് കൊറോണ മരണങ്ങളുടെയും കണക്കുകൾ കൂടി പ്രത്യേകമെടുക്കാൻ സർക്കാർ നിർദേശം.

നെഗറ്റീവായതിന് തൊട്ടുപിന്നാലെയുണ്ടായ മരണങ്ങളെ ഇമ്മീഡിയറ്റ് കൊറോണ കേസായി കണക്കാക്കി കൊറോണ മരണപ്പട്ടികയിലേക്കുൾപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. നെഗറ്റീവായി 3 മാസത്തിന് ശേഷമുണ്ടായവയെ പോസ്റ്റ് കൊറോണയായും കണക്കാക്കാനാണ് നിലവിലെ തീരുമാനം.

അതേസമയം കൊറോണ മരണങ്ങൾ പട്ടികയിൽ നിന്നൊഴിവാക്കാൻ ആരോഗ്യസെക്രട്ടറിക്ക് ചുറ്റും ഗൂഢസംഘം പ്രവർത്തിച്ചെന്നും, വിദഗ്ദസമിതിയിൽ ഇരുന്നവർക്കെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സമഗ്ര പുനഃപരിശോധനയ്ക്ക് സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്.

ഒന്നിനുപുറകെ ഒന്നായി സർക്കാർ നടത്തുന്ന തിരുത്തൽ നടപടികളൊന്നും പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല. സമഗ്രപരിശോധന വേണമെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാനസമിതി ഒഴിവാക്കിയ മരണങ്ങൾ പട്ടികയിൽ ചേർത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പൊടിക്കൈയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു.