ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല; ആറ് ജില്ലകളിൽ കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ കൂടുതലുള്ള ആറ് ജില്ലകളിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചു.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം. വടക്കൻ കേരളത്തിലെ ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ അവലോകന യോഗത്തിലാണ് നിർദ്ദേശം. കേന്ദ്രസംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കേരളത്തിൽ സ്ഥിതി സങ്കീർണമായി തുടരുകയാണെന്ന് യോഗം വിലയിരുത്തി.

ടിപിആർ കൂടിയ ജില്ലകളെല്ലാം ടെസ്റ്റിങ് ടാർഗറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധനകൾ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്‌ട് ട്രെയ്‌സിംഗും ശക്തമാക്കണം. പരിശോധന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കൊറോണ ആശുപത്രികളിൽ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.