വിസ്മയയുടെ മരണം: പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. അഡ്വ. ബി എ ആളൂരിനെ വച്ച്‌ തന്നെ കേസ് വാദിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇതോടെ ഗാർഹികപീഡനം, സ്ത്രീധന പീഡനം വകുപ്പുകൾ ചുമത്തിയിട്ടുള്ള കിരൺ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും. കിരൺ സമർപിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു.

വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന നിലപാട് തന്നെയാണ് ജാമ്യഹർജിയിലും കിരൺ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. നിലവിൽ കൊറോണ ബാധിതനായി നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ അസുഖം മാറുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ വീട്ടിൽ കിരണുമായി തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

കിരണിനെതിരെ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപിക്കാനാണ് പൊലീസിന്റെ നീക്കം. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച്‌ കുറ്റപത്രം തയാറാക്കുന്നതിനും വിചാരണയ്ക്കും സ്‌പെഷൽ പ്രോസിക്യൂടർ വേണമെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസ് തീരുമാനിച്ചിരുന്നു. അതേസമയം ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.