സ്വർണ്ണക്കടത്ത്; എൻഐഎ കേസിൽ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയിൽ

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്തതാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.

കോൺസുലേറ്റിലെ മുൻ പിആർഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിൻ്റെ മൊഴി സ്വപ്നയുടെയും സന്ദീപിൻ്റെ പങ്കിലും അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.