മൂന്ന് വർഷം പെൺകുട്ടിയെ ദുരുപയോഗിച്ചു ; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. പ്രതി അർജുൻ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ കൊലപാതക സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിയ നിലയില്‍ ആയിരുന്നു മൃതദേഹം. ലയത്തിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

അന്വേഷണം പുരോഗമിപ്പിച്ചപ്പോഴാണ് അർജുനെ പോലീസിന് സംശയം തോന്നിയത്. പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്നു അർജുന്. അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത്‌ മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.