ഉത്രയുടേത് ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ; ശാസ്ത്രീയ തെളിവുകള്‍ നിരത്തി വാദം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിനെതിരെ ശാസ്ത്രീയ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്റെ വാദം തുടങ്ങി. ഉത്രയുടേത് ആസൂത്രിത കൊലപാതകമെന്ന് സൂചിപ്പിക്കുന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഉത്ര കൊലക്കേസ് പരിഗണിക്കണമെന്നും, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് സൂരജ് ക്രൂരകൃത്യം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജൂലൈയ് അവസാന വാരത്തോടെ കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

2020 മേയില്‍ ആണ് അഞ്ചല്‍ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. യുവതിയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയത്. പ്രതി പാമ്പ്പിടിത്തക്കാരനില്‍ നിന്ന് വാങ്ങിയ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു.