റേഷൻ കാർഡിലെ മുൻഗണനാ പട്ടികയിൽ നിന്ന് സ്വയം ഒഴിവായത് 69,873 പേർ

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥനയിൽ മുൻഗണനാ വിഭാഗങ്ങളുടെ റേഷൻ കാർഡിൽ നിന്ന് വ്യാഴാഴ്ച വരെ സ്വയം ഒഴിവായത് 69,873 പേർ. പാവങ്ങളെ സഹായിക്കാൻ അനർഹർ ഒഴിവാകണമെന്ന അഭ്യർഥനയിലാണിത്. മുൻഗണനാ വിഭാഗത്തിൽ നിന്ന് സ്വയം ഒഴിവാകുന്നതിന് ജൂലൈ 15 വരെ സമയം നൽകിയിട്ടുണ്ട്.

ഓരോ റേഷൻ കടയുടെയും പരിധിയിൽ വരുന്ന മുൻഗണനാ വിഭാഗക്കാരുടെ ലിസ്റ്റ് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിയില്‍ പറഞ്ഞു. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി പരിപാടിയിലേക്ക് നിരവധി ഫോൺ കാളുകൾ എത്തി.

മുൻഗണനാ വിഭാഗത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച പരാതികളില്‍ മനഃപൂർവമല്ലാതെ സംഭവിക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥർ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ റേഷൻ കടകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ റേഷൻ കടകൾ വഴി ഉപഭോക്താക്കൾക്ക് എത്തിക്കാന്‍ വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി. കശുഅണ്ടി, മഞ്ഞൾ, ഏലയ്ക്ക തുടങ്ങി വ്യത്യസ്ത ഉല്പന്നങ്ങളും ഇവയുടെ മൂല്യവർധിത ഉല്പന്നങ്ങളും ഇത്തരത്തിൽ ലഭ്യമാക്കും. മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കേരള ബ്രാൻഡിൽ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. കൃഷിക്കാരിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കർഷകർക്ക് നല്ല വിലയും ഉറപ്പാക്കും. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ മാൾ സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.