അണക്കപ്പാറ സ്പിരിറ്റ് കേസിൽ പെരുമ്പാവൂർ സ്വദേശി അബ്കാരി സോമൻ കീഴടങ്ങി

പാലക്കാട്: വീട് കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമാണം നടത്തിയ അണക്കപ്പാറ സ്പിരിറ്റ് കേസിൽ ഗോഡൗൺ ഉടമ സോമൻ നായർ കീഴടങ്ങി. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിലെ എട്ടാം പ്രതിയായ സോമൻ നായർ കീഴടങ്ങിയത്. ഒൻപതാം പ്രതി സുഭേഷും കീഴടങ്ങി.

സോമൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസും ക്രൈംബ്രാഞ്ചും അപേക്ഷ നൽകും. കഴിഞ്ഞ ദിവസമായിരുന്നു അണക്കപ്പാറയിലെ വൻ സ്പിരിറ്റ് വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.

12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഏകദേശം 12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഏഴ് പേരെ സംഭവ സ്ഥലത്തു നിന്ന് പിടികൂടിയിരുന്നു.