ശബ്ദംനിലച്ച ടിപിയുടെ നമ്പർ വിളി കേട്ടു തുടങ്ങി ; ഔദ്യോഗിക മൊബൈൽ നമ്പറാക്കി കെകെ രമ

വടകര: ദീർഘനാൾ നിശബ്ദമായിരുന്ന മുൻ കമ്മ്യൂണിസ്റ്റ് നേതാവ് ടി പി ചന്ദ്രശേഖരൻ്റെ മൊബൈൽ നമ്പർ ഇന്നലെ മുതൽ ശബ്ദിച്ചു തുടങ്ങി. 9447933040 എന്ന ടിപിയുടെ നമ്പർ കുറച്ചു പേർക്കെങ്കിലും സുപരിചതമാണ്. എപ്പോൾ വിളിച്ചാലും സഹായം ഉറപ്പായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. ഈ നമ്പരാണ് വീണ്ടും വിളി കേട്ടു തുടങ്ങിയത്. ടി പി യെ പോലെ അദ്ദേഹത്തിന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ ഇനി സഹായത്തിന് ഉണ്ടാകും.

കെ.കെ രമ എംഎൽ.എയുടെ ഔദ്യോഗിക നമ്പറായി ടി.പിയുടെ നമ്പർ ഇനിമുതൽ ഉപയോഗത്തിലുണ്ടാകും. 0496 2512020 എന്ന ഓഫീസ് നമ്പറിന് പുറമെയാണ് ടി.പിയുടെ നമ്പർ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് രമ ഇക്കാര്യം അറിയിച്ചത്. “+919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടിപി ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്. ഈ നമ്പർ വീണ്ടും ആക്ടീവാവുകയാണ്,” രമയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

“ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി, പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതുരംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ, സഖാവ് ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, സഖാവ് ടിപി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം,” രമ കുറിച്ചു.