മഴ ചതിച്ചു; 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ; പ്രവചിച്ച മഴയിൽ വൻകുറവ്

തിരുവനന്തപുരം: ഇത്തവണ കണക്കുകൂട്ടലുകൾ തെറ്റി. മഴ ചതിച്ചോ? . കേരളത്തിൽ 39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് 2021ലേത് എന്ന ഐഎംഡിയുടെ കണക്കുകൾ. പ്രവചിച്ച മഴയിൽ നിന്ന് 36% കുറവാണ് ജൂൺമാസത്തിൽ ലഭിച്ച മഴ. ജൂൺ ഒന്നുമുതൽ 30വരെ പെയ്തത് ശരാശരി 408.4 മില്ലിമീറ്റർ മഴയാണ്. എന്നാൽ കേരളത്തിൽ ജൂണിൽ പ്രതീക്ഷിച്ച ശരാശരി മഴ 643 മില്ലിമീറ്റർ ആണ്.

ഇതിനു മുൻപ് 1983 (322. 8 മില്ലിമീറ്റർ ) 2019 ( 358.5 മില്ലിമീറ്റർ) എന്നീ വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂൺ മാസത്തിൽ ലഭിച്ചത് എന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിൻ്റെ കണക്കുകൾ പറയുന്നത്. 2013 ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത് അന്ന് 1042. 7 മില്ലിമീറ്റർ മഴ ആണ് ജൂൺ മാസത്തിൽ മാത്രം പെയ്തത്.

എല്ലാ ജില്ലകളിലും ഇത്തവണ സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം ( 55% കുറവ് ) പാലക്കാട്‌,( 50% കുറവ് ) ജില്ലകളിൽ ആണ് ഏറ്റവും കുറവ്. ഇന്ത്യയിൽ ഇതുവരെ 182.9 മില്ലി മീറ്റർ മഴ കിട്ടി 10% അധികമാണ് ഇത്. കിട്ടേണ്ടത് 166.9 മിമീ. കേന്ദ്ര ഭരണ പ്രദേശം ഉൾപ്പെടെ ഉളള 37 സംസഥാനങ്ങളിൽ 25 ലും സാധാരണ / സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു .കേരളം ഉൾപ്പെടെ ഉള്ള 11 സംസ്ഥാനങ്ങളിൽ മഴ കുറവാണ് ലഭിച്ചത്.