അനിൽ കാന്ത് കേരളത്തിലെ പുതിയ പോലീസ് മേധാവി

തിരുവനന്തപുരം: കേരളത്തിലെ പുതിയ പോലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചു. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.1988 ബാച്ചിലെ ഐപിഎസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. ഡി ജി പിയായിരുന്ന ലോക് നാഥ് ബഹ്‌റ വിരമിച്ച ഒഴിവിലാണ് നിയമനം.

മൂന്ന് പേരുടെ പട്ടികയിൽ നിന്നുമാണ് അനിൽകാന്തിനെ തിരഞ്ഞെടുത്തത്. ബി സന്ധ്യ, സുധേഷ് കുമാർ എന്നിവരെ പിന്തള്ളിയാണ് അനിൽകാന്ത് സംസ്ഥാന പോലീസ് മേധാവി ആകുന്നത്. കേരളാ കേഡറിൽ എ.എസ്.പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡെൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പ്രവർത്തിച്ചു.

സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു.

ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64 ാമത് ആൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018 ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഡെൽഹി സ്വദേശിയാണ്. പരേതനായ റുമാൽ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകൻ റോഹൻ ഹാരിറ്റ്.