ആരാധനാലയങ്ങളുടെ കെട്ടിട നിർമാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി മതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് ഇനിമുതൽ പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതിയാകും. പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങൾ സംബന്ധിച്ച പ്രദേശവാസികളുടെ വികാരം മനസിലാക്കിക്കൊണ്ട് തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കും.

നേരത്തെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കലക്ടർമാരുടെ അനുമതി പത്രം വേണമായിരുന്നു. എങ്കിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരാധനലായങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പറും നൽകുമായിരുന്നുള്ളു.

ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങൾക്കും ആവശ്യമായ തീരുമാനങ്ങൾക്കായി കലക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രാദേശികമായി തന്നെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സാഹചര്യമാണ് ഉണ്ടാവുന്നത്.

ജനങ്ങൾക്ക് അവരുടേതായ വിശ്വാസങ്ങളിലേർപ്പെടുന്നതിന് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാവുകയാണ്.