പുരാണം കേൾക്കാനൊന്നും സമയമില്ല; നിങ്ങളെയാണ് ആദ്യം അടിക്കേണ്ടത്: പരാതിക്കാരിയോട് വീണ്ടും കയർത്ത് ജോസഫൈൻ

കൊല്ലം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത് . വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാൻ വിളിച്ച കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച്‌ ഇയാൾ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടർന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേൾക്കാൻ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഭർതൃപീഡനം പരാതിപ്പെട്ട യുവതിയോട് എന്നാ പിന്നെ അനുഭവിച്ചോയെന്ന് ജോസഫൈൻ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മറ്റൊരു പരാതിക്കാരിയോട് കൂടി ജോസഫൈൻ കയർത്ത് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.