ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്താം തവണയും മാറ്റി; വിശദമായി കേൾക്കണ്ട കേസെന്ന് കോടതി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാൻ മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാൽ കോടതി ഹർജി മാറ്റിവയ്ക്കുന്നത്. ഇന്ന് വാദിക്കാൻ ബിനീഷിൻ്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകി.

അടുത്ത ബുധനാഴ്ച ബിനീഷിൻ്റെ അഭിഭാഷകനും, വ്യാഴാഴ്ച ഇഡിക്കും വിശദമായി വാദം അവതരിപ്പിക്കാൻ അനുമതി നൽകി. കേസിൽ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു.

അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നൽകിയ വിശദീകരണത്തിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറിലാണ് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. ബിനീഷിൻറെ അഭിഭാഷകന് അസുഖമായതിനെ തുടർന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്.

അച്ഛൻ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാൻ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നു മാണ് ബിനീഷ് കോടിയേരി കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്.