ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം : ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. റിമാൻഡിലായിരുന്ന പ്രതി ജയിലിൽ വെച്ച്‌ കൊതുകുതിരി കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി കട കത്തിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.

ഈ മാസം 17-നാണ് എളാട് കൂഴംന്തറ ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ അച്ഛൻ്റെ കടയ്ക്ക് തീവച്ച്‌ ശ്രദ്ധ മാറ്റിയാണ് യുവാവ് ദൃശ്യയെ ആക്രമിക്കാൻ വീട്ടിലെത്തിയത്.

അടുക്കള വാതിലിലൂടെയാണ് വിനീഷ് വീട്ടിനകത്തേക്ക് കയറിയത്. മുകളിലത്തെ നിലയിൽ പോയ ശേഷം ദൃശ്യ അവിടെയല്ല കിടക്കുന്നത് എന്ന് മനസിലാക്കിയ വിനീഷ് തിരികെ താഴത്തെ നിലയിലെത്തി. താഴത്തെ നിലയിലെ മുറിയിലായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്.

കയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിലും ദൃശ്യയുടെ വീട്ടിൽ തന്നെയുള്ള ഒരു കത്തിയെടുത്താണ് ആക്രമണം നടത്തിയത്. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.