പ്രവേശന വിലക്ക് നീക്കി യുഎഇ ; ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം വൈകും

ദുബായ്: ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പ്രവേശന വിലക്ക് നീക്കി യുഎഇ. ഇന്നുമുതല്‍ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. അതേസമയം ദുബൈയിലേക്കുള്ള യാത്രാവിലക്കു നീങ്ങുമ്പോഴും പ്രവാസികളുടെ മടക്കം വൈകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

യാത്രാവിലക്ക് നീങ്ങിയിട്ടും ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും ആശയക്കുഴപ്പത്തിലാക്കി.

സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഈ മാസം 23 മുതല്‍ ദുബൈയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത്. ഇതേ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിര്‍ത്തലാക്കി.

യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും ഇന്നുമുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം. എന്നാല്‍ റാപ്പിഡ് പരിശോധയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ആര്‍ടിപിസിആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്ക് പുറമെ പിസിആര്‍ ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് രേഖപ്പെടുത്തണം.

ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധയമാകേണ്ടതുണ്ട്.ഫലം ലഭിക്കുന്നത് വരെ യാത്രക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം (24 മണിക്കൂറിനകം ഫലം ലഭിക്കും) തുടങ്ങിയവയാണ് യുഎഇ നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊറോണ ആര്‍ടിപിസിആര്‍ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് പരിശോധനയും നടത്തണം. കേരളത്തില്‍ നാല് വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.

ഇന്ത്യയുടെ കൊവാക്സിന് യുഎഇയില്‍ അംഗീകാരമില്ല. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇ പ്രവേശനവിലക്ക് തുടരുന്നതാണ്. യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷണം ബാധകമല്ല.