സി കെ ജാനുവിന് പണം നൽകിയത് ആർ എസ് എസ് അറിവോടെ’; സുരേന്ദ്രന്റെ ശബ്‌ദരേഖ പുറത്ത്

കോഴിക്കോട്: ജെ ആർ പി നേതാവ് സി കെ ജാനുവിന് ബി ജെ പി പണം നൽകിയത് ആർ എസ്എസ് അറിവോടെയെന്ന് ശബ്ദരേഖ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജെ ആർപി ട്രഷറർ പ്രസീദ അഴീകോടും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. ഒരു മിനിറ്റ് 21 സെക്കൻഡും ദൈർഘ്യമുള്ള സംഭാഷണമാണ് പ്രസീദ അഴീക്കോട് പുറത്തുവിട്ടത്.

പണം ഏർപ്പാട് ചെയ്തത് ആർ എസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേഷനാണെന്ന് കെ സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ജെ ആർ പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സംഭാഷണത്തിൽ സുരേന്ദ്രൻ വിവരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

സുൽത്താൻ ബത്തേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സി കെ ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ ആർ പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ ആർ പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി കെ. സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് എം ഗണേഷൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ച്‌ കൊടുക്കുന്നത്.

മാർച്ച്‌ 26ന് മണിമല ഹോം റെസിഡൻസ് എന്ന ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച്‌ ബി ജെ പി ജില്ലാ സെക്രട്ടറി പ്രശാന്ത് മലയൻ ആണ് സി കെ ജാനുവിന് പണം കൈമാറിയത്. പൂജ സാധനങ്ങൾ എന്ന് തോന്നിക്കുന്ന തരത്തിൽ കാവി തുണിയിൽ പൊതിഞ്ഞാണ് പണം എത്തിച്ചത്. ജെ ആർ പിക്ക് എന്ന് പറഞ്ഞാണ് ബിജെ പി നേതൃത്വം ജാനുവിന് പണം കൈമാറി‍യത്. എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീദ മൊഴി നൽകിയിട്ടുള്ളത്.