ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നും മാറ്റാൻ ശുപാർശ

ന്യൂഡെൽഹി: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്നും മാറ്റാൻ ശുപാർശ നൽകിയതായി റിപ്പോർട്ട്. കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനായുള്ള ശുപാർശയാണ് നൽകിയതെന്ന് അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പലഭരണ പരിഷ്‌കാരങ്ങളേയും എതിർത്തുള്ള പ്രതിപക്ഷ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ കൈക്കൊണ്ട പരിഷ്‌കാരങ്ങൾ വ്യാജ പ്രചാരണങ്ങൾക്കൊണ്ട് നേരിടുകയാണ് ഒരുവിഭാഗം. ഇതിന്റെ ഭാഗമായി തുടങ്ങിയ പരിഷ്‌കാര പദ്ധതികൾക്കെതിരെയുള്ള ഹർജികളാണ് ഇപ്പോൾ കോടതിയിൽ നിലനിൽക്കുന്നത്.

കഴിഞ്ഞ ദിവസം പരിഷ്‌കരണ നടപടികൾ അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കെപിസിസി അംഗം നൗഷാദ് അലി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളിയത്. ലക്ഷദ്വീപിന്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. ഇതിന്റെ നിർദ്ദേശങ്ങളുടെ കരട് രേഖ മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 241 അനുസരിച്ച് കേന്ദ്രഭരണ പ്രദേശത്ത് ഹൈക്കോടതി ഇല്ലെങ്കിൽ അടുത്തുള്ള പ്രദേശത്തെ കോടതിയെ ഹൈക്കോടതിയായി പ്രഖ്യാപിക്കും. പാർലമെന്റിന് മാത്രമെ നിയമ പ്രകാരം ഹൈക്കോടതിയുടെ അധികാര പരിധി മാറ്റാൻ സാധിക്കൂ. കേരളത്തിൽ നിന്നും 1000 കിലോമീറ്റർ അകലെയാണ് ലക്ഷദ്വീപ്.